Wednesday 20 November 2013

കടല്‍ത്തിരകളോടു സംസാരിച്ചവന്‍

      ആ മനുഷ്യന്‍ കടല്‍ത്തീരത്ത് ആര്‍ത്തലയ്ക്കുന്ന തിരകളോട് എന്തൊക്കെയോ ഉച്ചത്തില്‍ പറയുകയാണ്. പ്രസംഗം പറയുംപോലെ സംസാരത്തിനൊപ്പം ആംഗ്യം കാട്ടുന്നുമുണ്ടയാള്‍.
കണ്ടിട്ടു ഭ്രാന്തനാണെന്നു തോന്നുന്നു. തല പകുതി മുണ്ഡനം ചെയ്തിട്ടുണ്ട്. മെലിഞ്ഞു ക്ഷീണിച്ച ശരീരപ്രകൃതമാണ്. ഒരു വശത്തെ തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്നുണ്ട്.
      ചിലപ്പോള്‍ കടല്‍ത്തീരത്തെ മണലില്‍നിന്ന് വെള്ളാരം കല്ലുകള്‍ പെറുക്കിയെടുക്കും അയാള്‍. എന്നിട്ട് അവ കടല്‍വെള്ളത്തില്‍ കഴുകി വായിലിടും. ചെറിയ ഉരുളന്‍ പാറക്കല്ലുകള്‍ വായിലിട്ടുകൊണ്ടു തന്നെ ഉറക്കെ പ്രസംഗം തുടരും.
      കടല്‍ത്തീരത്ത് മലഞ്ചരുവിലൊരു ഗുഹയിലാണ് അയാളുടെ താമസം.
      അവിടെയെത്തിയാലോ?...
      ഗുഹയുടെ നടുവില്‍ തൂക്കിയിട്ടിരിക്കുന്നൊരു വാളുണ്ട്. ആ വാളിന്റെ കൂര്‍ത്ത അഗ്രത്തില്‍ ചലിക്കുന്ന തോളെല്ല് സ്പര്‍ശിക്കത്തക്ക വിധം അയാള്‍ നില്‍ക്കും. എന്നിട്ട് പ്രസംഗം തുടരും. ചിലപ്പോള്‍ അറിയാതെ തോളെല്ലുയരും. അപ്പോള്‍ വാളിന്റെ അഗ്രത്തില്‍ തട്ടി തോളില്‍ മുറിവുണ്ടാകും. എങ്കിലും അയാള്‍ അവിടെനിന്നു മാറുകയോ പ്രസംഗം നിര്‍ത്തുകയോ ചെയ്യില്ല. മറ്റു ചിലപ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്നു പ്രതിബിംബത്തോടും സംസാരിക്കുന്നതു കാണാം. ഇതെല്ലാം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും?
      ഈ സംഭവം നടക്കുന്നത് ഇന്നല്ല, ക്രിസ്തുവിന്റെ ജനനത്തിനും നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഗ്രീസിലെ ഏഥെന്‍സിലാണ്. ഭ്രാന്തനെന്നു തോന്നിച്ച ആ മനുഷ്യന്‍ ആരെന്നോ? ലോകം കണ്ട പ്രഗത്ഭനായ പ്രസംഗകന്‍ ഡെമോസ്തനീസ് ആണയാള്‍. ഡെമോസ്തനീസ് പ്രസംഗം പരിശീലിക്കുന്ന കാഴ്ചയാണു നാം കണ്ടത്.
      ഇത്തരത്തില്‍ അദ്ദേഹം പരിശീലനം നടത്താന്‍ ഒരു കാരണമുണ്ട്. ഡെമോസ്തനീസിന്റെ എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ഒരു ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു അദ്ദേഹം വളര്‍ന്നത്. ഡെമോസ്തനീസിന് അവകാശപ്പെട്ട വലിയ ഭൂസ്വത്ത് മുഴുവന്‍ ആ ബന്ധു കൈവശപ്പെടുത്തി.
      ഇരുപതു വയസ്സായപ്പോള്‍ അവന്‍ നഷ്ടപ്പെട്ട സ്വത്ത് തിരികെ ലഭിക്കുന്നതിന് നീതിപീഠത്തെ സമീപിച്ചു. സ്വയം വാദിക്കാനുറച്ച് കോടതിയിലെത്തിയ അവന് കാര്യങ്ങളൊന്നും കോടതിയെ ബോധ്യപ്പെടുത്താനായില്ല. അവന്റെ വിക്കും പതിഞ്ഞ ശബ്ദവുമൊക്കെയായിരുന്നു കാരണം. ഈ ബലഹീനതകളെ അതിജീവിക്കാതെ കോടതിയില്‍ വാദിച്ചു ജയിക്കാനാവില്ലെന്ന് അവനു ബോധ്യപ്പെട്ടു.
      വിക്കും പതിഞ്ഞ ശബ്ദവും മാത്രമല്ല, തന്റെ ശാരീരിക ദൗര്‍ബല്യവും തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്ന പ്രശ്‌നവും അവനെ വല്ലാതെ അലട്ടി. ഈ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നിരന്തരമായ പരിശീലനം വേണമെന്ന് ഡെമോസ്തനീസിനെ ഉപദേശിച്ചത് നാടകനടനായ സാറ്റിറസ് ആയിരുന്നു. നിരന്തര പരിശീലനത്തിലൂടെ അഭിനയകലയുടെ ഉന്നതങ്ങളിലെത്തിയ സാറ്റിറസിന്റെ ഉപദേശം ഡെമോസ്തനീസിന് സ്വീകാര്യമായിരുന്നു.
      അങ്ങനെ ഏഥെന്‍സിലെ കടല്‍ത്തീരത്തുള്ള ഒരു ഗുഹ തന്റെ സ്വയംപരിശീലനകേന്ദ്രമായി ഡെമോസ്തനീസ് തെരഞ്ഞെടുത്തു. അവിടെയെത്തിയപ്പോള്‍ ആദ്യം തന്നെ അവന്‍ വാള്‍ ഉപയോഗിച്ച് തന്റെ തല പകുതി മുണ്ഡനം ചെയ്തു. ഉടനെയെങ്ങും പൊതുസമൂഹത്തിലേക്ക് മടങ്ങാതിരിക്കാന്‍ സ്വയം വികൃതനാകുവാന്‍ അവന് തെല്ലും വിഷമം തോന്നിയില്ല. ലക്ഷ്യം സാധിക്കുന്നതു വരെ ഒറ്റപ്പെട്ടു ജീവിക്കാനായിരുന്നു അവന്റെ തീരുമാനം.
      വിക്കു മാറ്റാന്‍ വെള്ളാരം കല്ലുകള്‍ വായിലിട്ട് സംസാരിച്ചു. ക്രമേണ അവന്റെ നാവിന്റെ കട്ടി കുറഞ്ഞു. ശബ്ദം വര്‍ദ്ധിക്കാന്‍ തിരമാലകളുടെ ശബ്ദത്തോടു മത്സരിച്ചു. ക്രമേണ അവന് ഘനഗംഭീരമായ ശബ്ദം ലഭിച്ചു.
      തോളെല്ലിന്റെ ചലനം നിയന്ത്രിക്കാനായിരുന്നു വാള്‍ കെട്ടിത്തൂക്കി അതിനടിയില്‍ നിന്നത്. വാളില്‍ തോള്‍ തട്ടുമെന്ന് ഉപബോധമനസ്സിനെ ഓര്‍മ്മപ്പെടുത്തി ആ പ്രശ്‌നത്തെയും അതിജീവിച്ചു. ആംഗ്യത്തിലെ വികലതയെ അതിജീവിക്കുവാന്‍ കണ്ണാടിയില്‍ നോക്കിയുള്ള പ്രസംഗം അവനെ സഹായിച്ചു. അങ്ങനെ മാസങ്ങള്‍ കൊണ്ട് പരിശീലനത്തിലൂടെ നേടിയ ശുഭാപ്തി വിശ്വാസവുമായി ഡെമോസ്തനീസ് കോടതിയിലെത്തി കേസ് വാദിച്ച് നീതി നേടി.
      നോക്കൂ, നല്ലൊരു പ്രസംഗകനാകാന്‍ ഡെമോസ്തനീസിന് എത്രമാത്രം അദ്ധ്വാനിക്കേണ്ടി വന്നു! ശുഭപ്രതീക്ഷയും സ്ഥിരോത്സാഹവുമുള്ള അദ്ദേഹത്തിന്റെ പരിശീലനം എത്ര മാതൃകാപരമാണ്! ഡെമോസ്തനീസിന്റെ ജീവിതം നമുക്കൊരു പാഠം പകരുന്നുണ്ട്. പരിശ്രമിച്ചാല്‍ അസാദ്ധ്യമായത് ഒന്നുമില്ലെന്ന പാഠം.

Wednesday 6 November 2013

രാജാവിന്റെ മോതിരം

      വളരെക്കാലം മുമ്പ് പേര്‍ഷ്യയില്‍ ഒരു രാജാവുണ്ടായിരുന്നു. അജയ്യനായ അദ്ദേഹത്തിന് ഭൂമിയിലെ ധനങ്ങളൊന്നും അപ്രാപ്യമായിരുന്നില്ല.
      മരുഭൂമികളും മണല്‍ക്കാടുകളും കടന്ന് ദൂരെരാജ്യങ്ങളില്‍ നിന്ന് ഒട്ടകക്കൂട്ടങ്ങളിലേറി വന്ന വ്യാപാരികള്‍ രാജാവിന് വിലയേറിയ രത്‌നങ്ങള്‍ സമ്മാനിക്കുമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന രത്‌നങ്ങള്‍!!
      കടലുകള്‍ താണ്ടി കപ്പലുകള്‍ രാജ്യത്തെത്തുമ്പോള്‍ കടല്‍സഞ്ചാരികള്‍ നല്ലവനായ രാജാവിനെ മുഖം കാണിക്കാനെത്തും. അവര്‍ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമായിട്ടാവും വരിക. വിലയേറിയ മുത്തുകള്‍...
      പക്ഷേ ഈ സമ്മാനങ്ങളൊന്നും രാജാവില്‍ ഭാവവ്യത്യാസമുണ്ടാക്കാറില്ല. അദ്ദേഹം നിസ്സംഗനായി തന്റെ കൈയിലെ മോതിരത്തിലേക്കു നോക്കും. ആ നോട്ടം അദ്ദേഹത്തെ കൂടുതല്‍ വിനയാന്വിതനാക്കും. കാരണമെന്തെന്നോ? ആ മോതിരത്തില്‍ ഒരു വാചകം കുറിച്ചിട്ടുണ്ട്: "ഇതും കടന്നുപോകും'' എന്നാണ് ആ വാചകം.
      ആസ്ഥാനനഗരിയില്‍ നടക്കാറുള്ള കായിക മത്സരങ്ങളില്‍ മതിമറന്ന് കാണികള്‍ ഹര്‍ഷാരവം മുഴക്കുമ്പോഴും രാജാവ് മോതിരത്തിലേക്കാവും നോക്കുക. ആ നോട്ടം അദ്ദേഹത്തെ വലിയൊരു സത്യം ഓര്‍മ്മിപ്പിക്കും- ഇതും കടന്നു പോകും.
      രാജാവ് വിശ്വസുന്ദരിയായൊരു യുവതിയെ വിവാഹം കഴിച്ചപ്പോള്‍ പ്രജകള്‍ പറഞ്ഞു:
      "നമ്മുടെ രാജാവ് എത്ര ഭാഗ്യവാനാണ്... രാജ്ഞി എത്ര സുന്ദരിയാണ്!!''
      അതു കേട്ടപ്പോഴും രാജാവ് മോതിരത്തിലേക്കു നോക്കി വായിച്ചു: "ഇതും കടന്നു പോകും...''
യുദ്ധമുഖത്ത് ശത്രുപക്ഷത്തെ ഒരു സൈനികന്റെ കുന്തം രാജാവിന്റെ പരിച തകര്‍ത്ത് ശരീരത്തില്‍ മുറിവേല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്മാര്‍ അലറിക്കരഞ്ഞു:
      "നോക്കൂ... നമ്മുടെ രാജാവിന് മുറിവേറ്റു!''
അംഗരക്ഷകര്‍ മുറിവേറ്റ രാജാവിനെ യുദ്ധമുഖത്തുനിന്ന് ശുശ്രൂഷിക്കുന്നതിനായി കൊണ്ടു പോകുമ്പോള്‍ രാജാവ് പറഞ്ഞു:
      "ഹൊ! വേദന സഹിക്കാനാവുന്നില്ല... എങ്കിലും സഹിക്കാതെ വയ്യല്ലോ... സാരമില്ല, ഇതും കടന്നു പോകും...''
      പ്രശസ്തിയോ ലോകത്തിന്റെ മഹത്വമോ ഒന്നും രാജാവിനെ പ്രലോഭിപ്പിച്ചില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം രാജാവിന്റെ മോതിരം വലിയൊരു സത്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. "ഇതും കടന്നു പോകും...''
വാര്‍ദ്ധക്യത്തില്‍ സ്വര്‍ഗ്ഗയാത്ര സ്വപ്നം കണ്ടു കഴിയുമ്പോള്‍ രാജാവ് ചിന്തിച്ചു, എന്താണു മരണം? അതിന് മറുപടിയെന്നോണം ജനാലയിലൂടെ കടന്നെത്തിയ ഒരു സൂര്യകിരണം രാജാവിന്റെ മോതിരത്തില്‍ പതിച്ചു. ഇതും കടന്നുപോകും എന്ന് രാജാവിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ആ സൂര്യകിരണം...
      തിയഡോര്‍ ടില്‍ട്ടണ്‍ എന്ന ആംഗലേയ കവിയുടെ പ്രശസ്തമായ "ദ കിംഗ്‌സ് റിങ്'' എന്ന കവിതയുടെ സാരാംശമാണിത്. ആ കവിതയിലൂടെ അദ്ദേഹം എത്ര വലിയൊരു സത്യമാണ് വെളിപ്പെടുത്തുന്നതെന്നു നോക്കൂ.
      ഈ ജീവിതത്തില്‍ നമ്മള്‍ അനുഭവിക്കുന്ന സുഖങ്ങളും ദുഃഖങ്ങളുമൊന്നും ശാശ്വതമല്ല, ഇവയെല്ലാം കടന്നു പോകും. അതുകൊണ്ട്, അനുഗ്രഹങ്ങളില്‍ അഹങ്കരിക്കാതെ, ദുഃഖങ്ങളില്‍ നിരാശരാകാതെ ജീവിതം നയിക്കാന്‍ നമുക്കു സാധിക്കട്ടെ.

Tuesday 13 August 2013

ഇക്കാറസിന്റെ ചിറകുകള്‍

      ഒരു ഗ്രീക്ക് പുരാണ കഥയാണിത്. നമ്മുടെ മാസികയില്‍ ഒരു കോളത്തിനുവേണ്ടി ഓര്‍ത്തെടുത്ത കഥ ഇവിടെ പോസ്റ്റ് ചെയ്യുന്നു. മുമ്പ് അറിയാവുന്നവര്‍ക്ക് ഈ പുനര്‍വായന വിരസമാകാതിരിക്കട്ടെ. പുതിയ വായനക്കാര്‍ക്ക് പുതിയൊരു അറിവു ലഭിക്കട്ടെ. എല്ലാവര്‍ക്കും നന്മയുടെ ദര്‍ശനമുള്‍ക്കൊള്ളാനാകട്ടെ.
      ഗ്രീക്ക് ഇതിഹാസത്തിലെ പ്രഗത്ഭ ശില്പിയായിരുന്നു ഡിഡാലസ്. ഒരിക്കല്‍ ക്രീറ്റിലെ രാജാവായ മിനോസ് ഒരു കോട്ട നിര്‍മ്മിക്കാന്‍ ഡിഡാലസിനെ നിയോഗിച്ചു. രാജാവ് ഒരു നിര്‍ദ്ദേശം കൂടി നല്‍കി-
      "കോട്ട വളരെ മനോഹരമായിരിക്കണം. കടലിനു നടുക്ക് ഈ ദ്വീപില്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കുരുക്കുകള്‍ നിറഞ്ഞ വിധത്തിലായിരിക്കണം വഴികള്‍ നിര്‍മ്മിക്കേണ്ടത്.''
      ഡിഡാലസും മകന്‍ ഇക്കാറസും ചേര്‍ന്ന് സമര്‍ത്ഥമായി ആ ജോലി നിര്‍വ്വഹിച്ചു. അതിനു ശേഷം ആഥന്‍സിലെ രാജാവായ തീസിയസ്സിനെ മിനോസ് ആ കോട്ടയില്‍ തടവിലാക്കി. എന്നാല്‍ തീസിയസ്സിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ ഡിഡാലസ് രഹസ്യമാര്‍ഗ്ഗത്തിലൂടെ അദ്ദേഹത്തെ രക്ഷിച്ചു. ഇതറിഞ്ഞപ്പോള്‍ കോപാകുലനായ മിനോസ് രാജാവ് ഡിഡാലസിനെയും ഇക്കാറസിനെയും ആ കോട്ടയില്‍ത്തന്നെ തടവിലാക്കി. അതിവിദഗ്ദ്ധമായി തടവില്‍നിന്ന് പുറത്തു വന്നെങ്കിലും അവര്‍ക്ക് വിജനമായ ആ കോട്ടയില്‍ നിന്ന് കടല്‍ കടന്ന് രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. തല പുകഞ്ഞാലോചിച്ച ഡിഡാലസ് മകനോടു പറഞ്ഞു-
      "ഈ കോട്ടയ്ക്കുള്ളിലെ മരങ്ങളില്‍ നിരവധി പക്ഷികള്‍ കൂടു കൂട്ടിയിട്ടുണ്ടല്ലോ. അവയുടെ തൂവലുകള്‍ ആകുന്നിടത്തോളം ശേഖരിക്കൂ, ഒപ്പം തേനീച്ചക്കൂടുകളില്‍ നിന്നു കിട്ടുന്നിടത്തോളം മെഴുകും...''
      അവര്‍ രണ്ടു പേരും കൂടി മെഴുകും പക്ഷികളുടെ തൂവലുകളും ശേഖരിക്കാന്‍ തുടങ്ങി. ഒടുവില്‍ ചെറുതും വലുതുമായ തൂവലുകള്‍ വേര്‍തിരിച്ച് അവ അനുയോജ്യമായ രീതിയില്‍ മെഴുകിന്റെ സഹായത്തോടെ കൂട്ടിയോജിപ്പിച്ച്  അവര്‍ രണ്ടു ജോഡി വലിയ ചിറകുകള്‍ ഉണ്ടാക്കി. ഡിഡാലസ് അവയിലൊന്ന് തന്റെ കൈകളില്‍ ചേര്‍ത്തു കെട്ടി. കോട്ടയിലെ ഒരു കുന്നിന്റെ മുകളില്‍ നിന്ന് അദ്ദേഹം അത് ആഞ്ഞു വീശി.
      അതാ ഡിഡാലസ് വായുവില്‍ ഒരു പക്ഷിയെപ്പോലെ പറന്നുയരുന്നു. ഇക്കാറസ് അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു. ഡിഡാലസ് പറന്നിറങ്ങിയിട്ട് ഇക്കാറസിനെയും ആ വിദ്യ പരിശീലിപ്പിച്ചു. താമസിയാതെ ബാലനായ ഇക്കാറസും അതില്‍ വിദഗ്ദ്ധനായി. ഡിഡാലസ് മകന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.

      "കടലിലൂടെ ദീര്‍ഘദൂരം പറക്കാനുള്ളതാണ്. അതുകൊണ്ട് വേഗത്തില്‍  ചിറകു വീശരുത്. താഴ്ന്നു പറക്കരുത്. കടത്തിരകളില്‍ പെട്ട് ചിറകു നനഞ്ഞാല്‍ പറക്കാനാവില്ല... ഉയര്‍ന്നു പറക്കരുത്. സൂര്യന്റെ ചൂടു നിനക്ക് താങ്ങാനാവില്ല...'' ഇക്കാറസ് അതെല്ലാം മൂളിക്കേട്ടു. അങ്ങനെ അവര്‍ പറന്നുയര്‍ന്നു.
      താഴെ കരകാണാക്കടല്‍. മുകളില്‍ അനന്തമായ ആകാശം...   കുറേ ദൂരം പറന്നു കഴിഞ്ഞപ്പോള്‍ ഇക്കാറസിന് ആത്മവിശ്വാസവും ആവേശവും വര്‍ദ്ധിച്ചു. അവന്‍ മുകളിലേക്കു നോക്കി. സൂര്യന്‍ അങ്ങുയരത്തില്‍. ആകാശത്തെ കീഴടക്കുന്ന പക്ഷികള്‍ അവന്റെ ഓര്‍മ്മയില്‍ ഓടിയെത്തി.
ഇപ്പോള്‍ പക്ഷികളും താനും തമ്മില്‍ എന്തു വ്യത്യാസം? അവന്‍ ആവേശത്തോടെ സൂര്യനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഉയരുംതോറും സൂര്യന്റെ ചൂട് കഠിനമായി വന്നു. അവന്റെ ചിറകുകള്‍ കൂട്ടി യോജിപ്പിച്ചിരുന്ന മെഴുക് ഉരുകാന്‍ തുടങ്ങി. അധികം താമസിയാതെ അവന്റെ ചിറകിന്റെ തൂവലുകളെല്ലാം കാറ്റില്‍ ഇളകിയടര്‍ന്നു. അവ മെഴുകില്‍നിന്ന് വേര്‍പെട്ട് കാറ്റില്‍ ലയിച്ചു. ചിറകുകള്‍ നഷ്ടപ്പെട്ട ഇക്കാറസ് പറക്കാനാവാതെ താഴേക്കു പതിച്ചു. മകനു സംഭവിച്ച അപകടം ഡിഡാലസ് തിരിച്ചറിഞ്ഞപ്പോഴേക്കും താമസിച്ചു പോയിരുന്നു.
      ഇക്കാറസിനുണ്ടായ പതനം കണ്ടില്ലേ. തെറ്റായ ലക്ഷ്യം നമ്മെ നാശത്തിലേക്കു നയിക്കും. അത്തരം നാശത്തെ അതിജീവിക്കുവാന്‍ മുന്നറിയിപ്പുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുകയാണു വേണ്ടത്.

Tuesday 4 June 2013

അനുഭവങ്ങള്‍ നല്‍കിയ കൃഷിപാഠങ്ങളുമായി ചിലര്‍

      മനസ്സിനും ശരീരത്തിനും കുളിര്‍സ്പര്‍ശവുമായി കാലവര്‍ഷം വിരുന്നിനെത്തി. ഭൂമിക്കു മേല്‍ കനിവിന്റെ തെളിനീര്‍പ്പെയ്ത്താണിനി. വരണ്ട മണ്ണിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന വിത്തുകള്‍ ആലസ്യം വിട്ടൊഴിഞ്ഞ് പുതുനാമ്പുകളുടെ രൂപത്തില്‍ ഭൂമിക്കു വെളിയിലേക്കു വന്നു തുടങ്ങിയിരിക്കുന്നു. അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്താണ്?... വരൂ കൂട്ടരേ, കൃഷിഭൂമിയിലേക്കിറങ്ങൂ. വിത്തു വിതയ്ക്കാന്‍ കാലമായിരിക്കുന്നു. പക്ഷെ, മലയാളി ഇന്ന് കൃഷിയില്‍ നിന്ന് അകന്നകന്നു പോവുകയാണ്. ആര്‍ഭാടഭ്രമം എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിനുള്ള അന്വേഷണത്തിലേക്ക് മലയാളിയെ നയിച്ചപ്പോള്‍ അന്യംനിന്നത് കൃഷിയും അതുമായി ബന്ധപ്പെട്ട നന്മകളുമല്ലേ?
      കൃഷിയുടെ ഈ അന്യവല്‍ക്കരണം ഒരുപാടു ദോഷങ്ങളിലേക്കു നമ്മെ നയിക്കുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ സമൂഹം നമ്മുടെ മധ്യത്തില്‍ തന്നെയുണ്ട്. വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവരില്‍ ചിലരെ പരിചയപ്പെടുത്തുകയാണിവിടെ.
സമ്മിശ്രകൃഷിയിലൂടെ സമൃദ്ധി നേടിയ പ്രകൃതിസ്‌നേഹി
      കോട്ടയത്തിനടുത്ത് പള്ളം സ്വദേശിയായ എം. കുര്യന് കൃഷിയെന്നാല്‍ ജീവിതം തന്നെയാണ്. പ്രകൃതിയുടെ കനിവില്‍ നിന്നു ലഭിക്കുന്ന വിളകളും ഫലങ്ങളും അദ്ദേഹത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നത് ഒരു യോഗിയുടെ മനസ്. നെടുംപറമ്പില്‍ ജോയി എന്നറിയപ്പെടുന്ന എം. കുര്യന്‍ ഒരു മനുഷ്യസ്‌നേഹി മാത്രമല്ല, സര്‍വ്വജീവജാലങ്ങളുടെയും മിത്രവുമാണ്. കീടനാശിനികളുടെയും രാസവളങ്ങളുടെയും പ്രയോഗത്തിലൂടെ ജീവവ്യവസ്ഥയെത്തന്നെ നശിപ്പിക്കുന്ന ആധുനിക കൃഷിസമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, 'തനിക്കു വേണ്ടാത്തതിനെയെല്ലാം നശിപ്പിച്ചിട്ട് തനിക്കുമാത്രം സുഖമായി ജീവിക്കാമെന്നു കരുതുന്നത് മനുഷ്യന്റെ മിഥ്യാധാരണയാണ്.'
      പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുള്ള കൃഷിയില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗത്തിന് അന്‍പതു വര്‍ഷങ്ങളുടെ ചരിത്രമേയുള്ളൂ എന്ന വസ്തുതയിലേക്ക് അദ്ദേഹം നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുമ്പോള്‍ ഒരു വലിയ യാഥാര്‍ത്ഥ്യം അനാവൃതമാകുകയാണ്.
      രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യസേന ശത്രുക്കള്‍ക്കു നേരെ ഉപയോഗിച്ച പ്രധാന ആയുധം രാസായുധമായിരുന്നു. യുദ്ധകാലത്ത് രാസായുധ നിര്‍മ്മാണത്തിനായി മുതല്‍ മുടക്കിയ വന്‍കമ്പനികള്‍ക്ക് യുദ്ധാനന്തരം തങ്ങളുണ്ടാക്കിയ രാസികങ്ങള്‍ വിറ്റഴിക്കേണ്ടത് ആവശ്യമായി വന്നു. അതിന് അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉല്‍പ്പാദനം. വേണ്ടവയെയും വേണ്ടാത്തവയെയും ഒരുപോലെ കൊന്നൊടുക്കുന്ന ഇത്തരം കീടനാശിനികള്‍ മണ്ണില്‍ നിക്ഷേപിക്കുമ്പോള്‍ അവ വളരെ പെട്ടെന്നുതന്നെ വെള്ളത്തില്‍ കലരും. കുടിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്തുന്ന ഈ വിഷം ഉണ്ടാക്കുന്ന ദോഷം കുറച്ചൊന്നുമല്ല. ഏതുവിധത്തിലും ജീവശരീരത്തില്‍ കടന്നുകൂടുന്ന രാസികങ്ങള്‍ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു. ഈ തിരിച്ചറിവാണ് കുര്യനെ ജൈവകൃഷിയിലേക്കു നയിച്ചത്.
ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടത് പ്രകൃതിയിലുണ്ട്. പണ്ടൊക്കെ ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം നമ്മുടെ തൊടികളില്‍ തന്നെ കൃഷിചെയ്ത് ഉല്‍പ്പാദിപ്പിക്കുമായിരുന്നു. അത്തരത്തിലുള്ള സമ്മിശ്രകൃഷിയാണ് സമൃദ്ധിക്കു നിദാനം. അങ്ങനെയൊരു കൃഷിത്തോട്ടമാണ് പള്ളത്ത് നെടുംപറമ്പില്‍ വീടിനു ചുറ്റുമുള്ളത്. കപ്പയും വാഴയും ഓമയും ഇഞ്ചിയും ചതുരപ്പയറും കോവലും ചേനയും ആത്തയും മാവും പേരയുമൊക്കെ രാസവളത്തിന്റെ സാന്നിധ്യമില്ലാതെ തന്നെ തഴച്ചുവളരുന്നു. ഇനിയും പറഞ്ഞാലൊടുങ്ങാത്ത അനേകം സസ്യസമ്പത്തും ആ തൊടിയിലുണ്ട്. അവയുടെയെല്ലാം ഔഷധപ്രാധാന്യവും അവയുപയോഗിച്ച് വ്യത്യസ്തമായ വിഭവങ്ങളുണ്ടാക്കാനും കുര്യന് നന്നായി അറിയാം.
      മറ്റു ജീവജാലങ്ങളെ കാത്തു പരിപാലിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നു സമൂഹത്തെ പഠിപ്പിക്കുവാന്‍ ജീവിതം മാറ്റി വച്ചിരിക്കുകയാണ് എം. കുര്യന്‍ എന്ന മനുഷ്യസ്‌നേഹി. സീറോ ബജറ്റ് നാച്ച്വറല്‍ ഫാമിംഗ് പ്രൊജക്ട് കേരളഘടകം കോ-ഓര്‍ഡിനേറ്റര്‍, ഗാന്ധിസ്മാരക നിധി കോട്ടയം ജില്ലാ സെക്രട്ടറി, കേരളാ നേച്ചര്‍ ക്യുവര്‍ ഫെഡറേഷന്‍ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകള്‍ ഇപ്പോള്‍ വഹിക്കുന്ന അദ്ദേഹത്തിന് വ്യക്തമായൊരു ദര്‍ശനമുണ്ട് - പ്രകൃതി നല്‍കുന്ന നന്മ നിറഞ്ഞ ദര്‍ശനം.
മുള്ളന്‍പായലിനെ സ്‌നേഹിക്കുന്ന കുട്ടനാട്ടുകാരന്‍
      ജേക്കബ് സെബാസ്റ്റ്യന്‍ എന്ന കുട്ടനാടന്‍ കര്‍ഷകന്‍ ജൈവകൃഷിയിലേക്ക് ശ്രദ്ധ തിരിച്ചത് യാദൃച്ഛികമായിട്ടായിരുന്നു.
      പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പാടത്ത് രണ്ടാം കൃഷിയിറക്കുന്ന സമയം. പുഞ്ചക്കൃഷിക്കുശേഷം പാടത്ത് വെള്ളം കയറ്റി പിന്നീട് വെള്ളം നീക്കം ചെയ്തിട്ടു വേണം നിലം ഉഴുതു വിത്തു വിതയ്ക്കാന്‍. എന്നാല്‍ വെള്ളം വറ്റിക്കുന്ന സമയം പാടത്ത് മുള്ളന്‍പായല്‍ നിറഞ്ഞിരുന്നു. നിലം ഉഴുന്നതിന് ആ വര്‍ഷം സമയത്ത് ട്രില്ലര്‍ ലഭിച്ചതുമില്ല.

      കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം രണ്ടാം കൃഷി ഒരു ഭാഗ്യപരീക്ഷണമാണ്. മട വീണ് വെള്ളം കയറിയാല്‍ കൃഷി നശിക്കും. 'ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ടം വരുത്തരുത്' എന്നായിരുന്നു പിതാവിന്റെ ഉപദേശം. ഒരു പരീക്ഷണമെന്ന നിലയില്‍ മുള്ളന്‍പായല്‍ നീക്കം ചെയ്യുകയോ നിലം ഉഴുകയോ ചെയ്യാതെ അതിനു മുകളില്‍ വിത്തു വിതയ്ക്കാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിശ്ചയിച്ചു. ഫലം വളരെ ആശാവഹമായിരുന്നു. അക്കൊല്ലം ജേക്കബിന്റെ പാടത്തു മാത്രം കള വളര്‍ന്നില്ല. എന്നു മാത്രമല്ല, കൃഷി ഫലപ്രദമാകുകയും ചെയ്തു. ചെലവും വളരെ കുറവായിരുന്നു. മുള്ളന്‍ നീക്കം ചെയ്യുന്നതിനോ ട്രില്ലര്‍ വാടകയ്‌ക്കോ ചെളി ലവല്‍ ചെയ്യുന്നതിനോ കള പിഴുതു മാറ്റുന്നതിനോ പണം മുടക്കേണ്ടി വന്നില്ല. അത് ജേക്കബ് സെബാസ്റ്റ്യനെ ഒരു തിരിച്ചറിവിലേക്കു നയിക്കുകയായിരുന്നു - മുള്ളന്‍പായല്‍ ഒരു അനുകൂലകളയാണെന്ന തിരിച്ചറിവ്! ആ തിരിച്ചറിവ് പല നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വഴി തെളിച്ചു.
      ആ അന്വേഷണങ്ങള്‍ക്കിടയിലാണ് ആലപ്പുഴയില്‍ ഒരു കാര്‍ഷികമേളയില്‍ വച്ച് പരിസ്ഥിതിപ്രവര്‍ത്തകനായ മുഹമ്മ സ്വദേശി ദയാലിനെ പരിചയപ്പെടുന്നത്. അപ്പോഴും ജേക്കബിന്റെ വിശ്വാസം രാസവളം കൂടാതെ കൃഷി അസാധ്യമാണെന്നായിരുന്നു. ഈ വിഷയത്തില്‍ ദയാലുമായി ഏറെനേരം വാദപ്രതിവാദം നടത്തി. വാദങ്ങള്‍ക്കൊടുവില്‍ പാടത്തിന്റെ ഒരു ഭാഗത്ത് അദ്ദേഹം പറയുംപോലെ ജൈവകൃഷി ഒരു പരീക്ഷണമെന്ന നിലയ്ക്ക് നടത്താമെന്ന് സമ്മതിച്ചു. അന്ന് പിരിയുമ്പോള്‍ ദയാല്‍ ഒരു പുസ്തകം സമ്മാനിച്ചു- മസനോബു ഫുക്കുവോക്കയുടെ 'ഒറ്റവൈക്കോല്‍  വിപ്‌ളവം.' അത് വ്യത്യസ്തമായ ഒരു കൃഷി സമ്പ്രദായത്തിനും ഈ രംഗത്തെ തന്റെ പഠനങ്ങള്‍ക്കും തുടക്കം കുറിക്കുകയായിരുന്നു.
      പക്ഷെ, ജേക്കബ് സെബാസ്റ്റ്യന്റെ പരീക്ഷണങ്ങളെ കൃഷിവകുപ്പു പോലും നിരുത്സാഹപ്പെടുത്തി. ഏകനായി അന്വേഷണങ്ങളും പരീക്ഷണങ്ങളും നടത്താന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. ആദ്യം കളകളെ രണ്ടായി തിരിച്ചു. വെള്ളം വറ്റിക്കഴിയുമ്പോള്‍ താനേ അഴുകുന്നവ മിത്രക്കളകളും നെല്ലിനൊപ്പം വളരുന്നവ ശത്രുക്കളകളും. നിലം ഉഴാതെ തന്നെ തുടര്‍ച്ചയായി മുള്ളന്‍പായലിനു മുകളില്‍ വിത്തു വിതച്ചു. പ്രകൃതിജീവനക്കാരുമായുള്ള സമ്പര്‍ക്കം മൂലം രാസവളങ്ങളും കീടനാശിനികളും ഇതിനോടകം ഉപേക്ഷിച്ചിരുന്നു. സ്വന്തമായി ജൈവവളങ്ങള്‍ നിര്‍മിച്ച് ഉപയോഗിച്ചു തുടങ്ങി. അങ്ങനെ ഉല്‍പാദനം വര്‍ദ്ധിച്ചു. ഇന്ന് ഈ രംഗത്തെ വിദഗ്ദ്ധനായ ഒരു റിസോഴ്‌സ് പേഴ്‌സണ്‍ ആണ് എടത്വായ്ക്കടുത്ത് പച്ച സ്വദേശിയായ ജേക്കബ് സെബാസ്റ്റിയന്‍.
ടെറസില്‍ ഒരു അടുക്കളത്തോട്ടം
      ചങ്ങനാശേരി സ്വദേശി പാറയ്ക്കല്‍ ചാക്കോ സെബാസ്റ്റ്യന് വീടിന്റെ ടെറസ് കൃഷിയിടമാണ്. മാവും പേരയും സപ്പോട്ടയും കരിമ്പും ഓമയും മഞ്ഞളും കാന്താരിയും ചീരയുമൊക്കെ അദ്ദേഹത്തിന്റെ വീടിനു മുകളില്‍ തഴച്ചു വളരുന്നു. ഈ കൃഷികള്‍ക്കൊക്കെ ഒരുപാട് സ്ഥലം വേണ്ടേ എന്നാണു ചോദ്യമെങ്കില്‍ ചാക്കോ സെബാസ്റ്റ്യന്‍ ചിരിച്ചുകൊണ്ടു പറയും, 'പന്ത്രണ്ട് അടി നീളവും എട്ട് അടി വീതിയുമുള്ള ഒരു ടെറസ് ധാരാളം.' അതെ, അത്രയും വിസ്താരമുള്ള ടെറസില്‍ ഒന്നരയടി കനത്തില്‍ മണ്ണിട്ടാണ് അദ്ദേഹം ഇപ്പറഞ്ഞ കൃഷിയെല്ലാം ചെയ്യുന്നത്.
      അധികം വേരോട്ടത്തിനു സാധ്യതയില്ലാത്തതിനാലാകാം മാവും പേരയും സപ്പോട്ടയുമൊക്കെ ഒരു പരിധിയില്‍ കൂടുതല്‍ വളരാതെ തന്നെ നിറയെ ഫലം കായ്ക്കുന്നു. കഷ്ടിച്ച് ഒന്നര ആള്‍ ഉയരമുള്ള മാവില്‍ നിന്ന് ഓരോ സീസണിലും നാനൂറിലധികം മാങ്ങകള്‍ ലഭിക്കുന്നു. വര്‍ഷത്തില്‍ അഞ്ചുപ്രാവശ്യം അതു കായ്ക്കുകയും ചെയ്യുന്നു. രാസവളവും കീടനാശിനിയും ഇടാത്ത മണ്ണില്‍ അവയുടെ തന്നെ ഇലകള്‍ വീണ് അഴുകുന്നതാണ് പ്രധാന വളം. ചാരം ഇടാറുണ്ട്. എപ്പോഴും വെള്ളം ഒഴിച്ചുകൊടുക്കുകയാണ് പ്രധാനമെന്ന് ചാക്കോ സെബാസ്റ്റ്യന്‍ ഓര്‍മിപ്പിക്കുന്നു.
      മുപ്പത്തിയഞ്ചു വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു മുകളില്‍ ആദ്യം കൃഷിചെയ്തത് ചീരയായിരുന്നു. ആയിടയ്ക്ക് ആ മണ്ണില്‍ വീണ ഒരു മാവിന്‍ വിത്ത് കിളിര്‍ത്ത് തൈയായി. കുറച്ചു വളര്‍ന്നു കഴിഞ്ഞപ്പോഴാണ് അതു ശ്രദ്ധയില്‍ പെട്ടത്. മൂന്നാം വര്‍ഷം മാവിന്റെ എല്ലാ കൊമ്പുകളും പൂത്ത് ഫലം കായ്ച്ചു.
      ടെറസിലെ സിമന്റിന് മണ്ണ് സംരക്ഷണം നല്‍കുന്നതുകൊണ്ട് സൂര്യന്റെ ചൂടേറ്റ് ടെറസ് വിണ്ടുകീറുന്നില്ല. ടെറസിലെ കോണ്‍ക്രീറ്റിനെ തുളയ്ക്കാന്‍ ഒരു വേരിനും സാധിക്കില്ല എന്നതിനാല്‍ മരം ടെറസിന് ഭീഷണിയാവുകയുമില്ലെന്ന് കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷത്തെ മാവിന്റെ വളര്‍ച്ച കണ്ട ചാക്കോ സെബാസ്റ്റ്യന്‍ ഉറപ്പിച്ചു പറയുന്നു. കൃഷി ചെയ്തിരിക്കുന്ന ഭാഗത്ത് ടെറസിന് ചോര്‍ച്ചയോ ബലക്ഷയമോ ഇതുവരെ ഉണ്ടായിട്ടില്ലെന്നതും വളരെ ശ്രദ്ധേയമാണ്. സര്‍ഗ്ഗശേഷിയുള്ള ഒരു ശില്പി കൂടിയായ ചാക്കോ സെബാസ്റ്റ്യന്‍ ടെറസ്സിലെ മണ്ണില്‍ വിതച്ച വിത്തില്‍നിന്ന് വളര്‍ന്നു വന്ന ജീവനുള്ളൊരു ശില്പം പോലെ ആ മാവ് വീടിനു മുകളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.
      കര്‍ഷകരുമായുള്ള സംവേദനം നല്‍കുന്ന കൃഷിപാഠങ്ങള്‍ നമ്മെ ഫലസമൃദ്ധിയുടെ വിതക്കാരാക്കട്ടെ. വിഷവും മായവുമില്ലാതെ വീടിന്റെ തൊടികളില്‍ വിളയുന്ന നാട്ടുകൃഷികള്‍ നമ്മെ നാട്യങ്ങളില്ലാത്ത നന്മയുടെ സംസ്കാരത്തിലേക്കു വഴിനടത്തട്ടെ...

Saturday 18 May 2013

ഇട്ടുണ്ണിയും പട്ടവും

(കുട്ടികള്‍ക്കും കുട്ടികളുള്ളവര്‍ക്കും കുട്ടികളെ സ്‌നേഹിക്കുന്നവര്‍ക്കും മാത്രം. 2013 ഏപ്രില്‍ ലക്കം 'കേരള യുവത' മാസികയില്‍ കുട്ടികള്‍ക്കായുള്ള പേജില്‍ പ്രസിദ്ധീകരിച്ചത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു വരച്ച ചിത്രവും ഒപ്പമുണ്ട്‌.)

    
     
      പട്ടണക്കാട്ടുള്ള ഇട്ടുണ്ണിച്ചേട്ടനു
      പട്ടം പറത്തുവാന്‍ മോഹമായി
      പട്ടണമാകെ കറങ്ങിയിട്ടിട്ടുണ്ണി
      വട്ടത്തില്‍ ചുറ്റിയ നൂലു വാങ്ങി
      വീട്ടിലെ തട്ടിന്മേല്‍ കുത്തിയിരുന്നയാള്‍
      പട്ടമുണ്ടാക്കുവാന്‍ വട്ടംകൂട്ടി
      മുട്ടന്‍ കടലാസില്‍ ഈര്‍ക്കില്‍ ചേര്‍ത്തൂ
      വെട്ടിയൊട്ടിച്ചതില്‍ വാലുകളും
      കുട്ടികള്‍ വന്നതില്‍ തൊട്ടു നോക്കാന്‍
      'ഇട്ടുണ്ണിച്ചേട്ടാ തൊട്ടോട്ടേ'
      'കിട്ടില്ല കിട്ടില്ല പട്ടം കേട്ടോ
      കുട്ടികള്‍ പട്ടത്തില്‍ തൊട്ടിടേണ്ട'
      പട്ടമെടുത്തയാള്‍ മൊട്ടക്കുന്നില്‍
      ഒട്ടൊരു ഗമയില്‍ നടന്നു കേറി
      പട്ടം പറത്താനൊരുങ്ങുന്നേരം
      പട്ടത്തിന്‍ നൂലതു പൊട്ടിപ്പോയി
      ഇഷ്ടമായ് കുട്ടികള്‍ കൈകള്‍ കൊട്ടി
      'കഷ്ടമേ കഷ്ടമെ'ന്നാര്‍ത്തു പാടി
      'കുട്ടികള്‍ ഞങ്ങള്‍ക്കു തന്നില്ലെങ്കില്
      പൊട്ടുമീ പട്ടത്തിന്‍ നൂലു പൊട്ടും...'‍
 

Thursday 9 May 2013

അമ്മനൊമ്പരം

      മധുരയിലെ പ്രഭാതത്തിന് പൂജാപുഷ്പങ്ങളുടെ ഗന്ധമായിരുന്നു. അരണ്ട വെളിച്ചത്തില്‍ നഗരം സജീവമായിക്കഴിഞ്ഞു. ആറെംപാളയത്തുനിന്ന് ഒഡ്ഡന്‍ഛത്രത്തിനുള്ള ബസ്സില്‍ കയറുമ്പോള്‍ പാര്‍ശ്വത്തിലായി പുഴ ശ്രദ്ധയില്‍ പെട്ടു. മെലിഞ്ഞുണങ്ങി ഒരു കണ്ണീര്‍ച്ചാലു പോലെ വൈഗ... എന്നോ ഒരിക്കല്‍ സമൃദ്ധമായൊഴുകിയിരുന്ന ചാലുകള്‍ ഇന്നു ദാഹനീര്‍ കിനാവു കാണുകയാണോ?... 
      വൈഗയ്‌ക്കൊരു ഐതിഹ്യമുണ്ട്. രണ്ടാം പാണ്ഡ്യരാജാവായിരുന്ന മാളവ്യധ്വജന്റെ പുത്രി മീനാക്ഷിയെ വിവാഹം കഴിച്ച സുന്ദരേശനെന്ന സാക്ഷാല്‍ ശിവഭഗവാന്‍ ആ ദേശത്തോടു കാട്ടിയ കാരുണ്യത്തിന്റെ ജലപ്രവാഹമാണു വൈഗ. മീനാക്ഷിയെ വിവാഹം കഴിക്കുന്നതിന് മധുരയിലെത്തിയ ശിവഭഗവാന്റെയൊപ്പം കുണ്‌ഡോദരന്‍ എന്ന രാക്ഷസനുമുണ്ടായിരുന്നു. സദ്യയ്ക്കു ശേഷം ദാഹിച്ച് വെള്ളം ചോദിച്ച രാക്ഷസന് മധുരയിലെ എല്ലാ ജലാശയങ്ങളിലെയും വെള്ളം മുഴുവനും കൊടുത്തിട്ടും ദാഹം ശമിച്ചില്ല. ഒടുവില്‍ പരമേശ്വരന്‍ തന്റെ ജഡയില്‍ നിന്ന് ഗംഗയെ പുറത്തുകൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ആ ജലപ്രവാഹമാണത്രേ പിന്നീട് വൈഗ എന്ന് അറിയപ്പെട്ടത്. ഇന്ന് രാക്ഷസരൂപമെടുക്കുന്ന അഭിനവ കുണ്‌ഡോദരന്മാരുടെ അത്യാര്‍ത്തി ദേശത്തെയാകെ വരള്‍ച്ചയിലേക്കു നയിക്കുമ്പോള്‍ ഈശ്വരകാരുണ്യത്തിലല്ലാതെ മറ്റെവിടെയാണ് മനുഷ്യന് ഒരു ആശ്രയമുള്ളത്?...
      വൈഗയെ കടന്ന് കണ്ണെത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളും ഗ്രാമങ്ങളും നിറഞ്ഞ തമിഴകത്തിന്റെ ദൃശ്യഭംഗി. നാലുവരിപ്പാത അന്തമില്ലാതെ നീളുകയാണ്. ബസ് മുന്നോട്ടോടുമ്പോള്‍ ഞാന്‍ ആലോചനയിലായിരുന്നു. ഒരു ഭാഗത്ത് മഴയും പുഴയുമൊന്നും സദ്ഭാവനയോടെ പ്രയോജനപ്പെടുത്താതെ കാടും മലയും പുഴയും കരയും നശിപ്പിച്ച് ഭൂമിയുടെ അന്തകനാകുന്ന മനുഷ്യന്‍. അവന് കൃഷിയെന്നാല്‍ കോണ്‍ക്രീറ്റ് കെട്ടിടക്കൃഷി മാത്രം! ഭൂമിയെ നശിപ്പിച്ചു വില്പ്പനച്ചരക്കാക്കി കിട്ടിയ പണം കൊണ്ട് എത്ര കാലം വേണമെങ്കിലും ഫ്രൈഡ് ചിക്കനും മിനറല്‍ വാട്ടറും വാങ്ങിക്കഴിച്ച് ജീവിക്കാമെന്ന അവന്റെ അഹങ്കാരത്തിന് ദൈവം നല്‍കുന്ന മറുപടിയല്ലേ ക്യാന്‍സറും മറ്റു മാരകരോഗങ്ങളും?... മറ്റൊരു ഭാഗത്ത് മനുഷ്യന്റെ വിശപ്പു മാറ്റാന്‍ ഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന കര്‍ഷകന്‍. കൃഷിക്ക് ആവശ്യമായ വെള്ളം ലഭിച്ചെങ്കിലേ അവനു പുലരാനാവൂ, നമ്മെ പുലര്‍ത്താനാവൂ. കത്തി ജ്വലിക്കുന്ന സൂര്യനു കീഴില്‍ അവന്‍ നടത്തുന്ന അദ്ധ്വാനത്തിന്റെ വിലയറിഞ്ഞാണോ നാം ധാന്യങ്ങളും പച്ചക്കറികളും വാങ്ങുന്നത്?...
      ഒഡ്ഡന്‍ഛത്രം നഗരത്തില്‍ പ്രഭാതത്തിന് ചൂടേറിയിരുന്നു. വെയിലിന്റെ കാഠിന്യം മറന്ന് വെള്ളരിക്കകള്‍ മുറിച്ച് ഉപ്പും മുളകും വിതറി വില്‍ക്കാന്‍ ബസ്സുകള്‍ക്കു ചുറ്റുമോടുന്ന കുട്ടികള്‍... ഒഡ്ഡന്‍ഛത്രം ചന്തയില്‍നിന്നു മാത്രം ആഴ്ചതോറും പതിനാലുകോടി രൂപയുടെ പച്ചക്കറികള്‍ കേരളത്തിലേക്കു കയറ്റിയയ്ക്കുന്നുണ്ടത്രേ! കര്‍ഷകഗ്രാമങ്ങളാണു നഗരത്തിനു ചുറ്റും.
      ഒഡ്ഡന്‍ഛത്രത്തുനിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് ഇന്ദിരാനഗര്‍. എന്റെ സ്‌നേഹിതന്‍ ജെയിംസിന്റെ വീട്ടിലെത്തിയപ്പോള്‍ അയല്‍ക്കാരന്‍ ദുരൈയും അവിടെയെത്തി. നാട്ടില്‍നിന്നെത്തിയ പത്രക്കാരെന്നാണ് ജെയിംസ് ഞങ്ങളെ ദുരൈയ്ക്ക് പരിചയപ്പെടുത്തിയത്.
      ദുരൈയുടെ സ്‌നേഹനിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ അയാളുടെ വീട്ടിലും പോയി. ചെറുതെങ്കിലും വൃത്തിയുള്ളൊരു വീട്. സല്‍ക്കാരം സ്വീകരിച്ച് ഇറങ്ങുമ്പോള്‍ മുറ്റത്തിന്റെ ഒരരികില്‍ കണ്ട കാഴ്ച എന്റെ മനസ്സില്‍ പതിഞ്ഞു. നാലു കമ്പുകള്‍ നാട്ടി അതിനു മുകളില്‍ ഓലക്കീറുകള്‍ വിടര്‍ത്തിയിട്ട തണലിലെ കയറുകട്ടിലില്‍ ഇരിക്കുന്ന ഒരു വൃദ്ധ! അവര്‍ ഒരു പ്ലേറ്റില്‍ കഞ്ഞി കുടിക്കുകയാണ്. അവരുടെ തുണികളും കുടിവെള്ളവും മറ്റ് അത്യാവശ്യസാധനങ്ങളുമെല്ലാം ആ ഓലത്തണലിലുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ വൃദ്ധ ചിരിച്ചു, നിഷ്കളങ്കമായി, ഭാഷയ്ക്കതീതമായ സ്‌നേഹത്തോടെ. ഞങ്ങളും അവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.
      ദുരൈ പറഞ്ഞു, 'സര്‍... ഇവങ്കേ എന്നുടെ അമ്മ...'
      അവരുടെ ഫോട്ടോ എടുക്കുന്നതിന് ക്യാമറ കൈയിലെടുത്തപ്പോള്‍ ദുരൈയും അമ്മയ്‌ക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തു. ജെയിംസിന്റെ വീട്ടില്‍ മടങ്ങിയെത്തിയ ശേഷം സ്വകാര്യമായി ജെയിംസിനോടു ചോദിച്ചു.
      'ആ അമ്മയെന്താ അങ്ങനെ വെളിയിലിരിക്കുന്നത്. അവര്‍ അവിടെത്തന്നെയാണ് അന്തിയുറങ്ങുന്നതെന്നു തോന്നുന്നല്ലോ...'
      ജെയിംസ് പറഞ്ഞു- 'അതിവിടുത്തെ ഒരു പതിവാണ്. മക്കള്‍ വിവാഹം ചെയ്ത് കുടുംബമായിക്കഴിഞ്ഞാല്‍ വൃദ്ധരായ മാതാപിതാക്കളെ വീടിനു വെളിയിലിറക്കും...'
      അതു കേട്ടപ്പോള്‍ അത്ഭുതം തോന്നി. അത്ഭുതം മറച്ചുവയ്ക്കാതെ ചോദിച്ചു-
      'അതെന്താ അങ്ങനെ?...'
      'സാധാരണ ഗ്രാമീണ വീടുകള്‍ക്ക് ഒരു മുറിയൊക്കെയേ ഉണ്ടാവൂ. ഒരു കുടുംബത്തിനു താമസിക്കാനുള്ള സൗകര്യം മാത്രം... അപ്പോള്‍ മക്കള്‍ വിവാഹം കഴിച്ച് കുടുംബമായിക്കഴിഞ്ഞാല്‍ പ്രായമായ മാതാപിതാക്കള്‍ അധികപ്പറ്റാണ്.'
      'മഴയും കാറ്റുമൊക്കെ വന്നാലോ?...'
      'അപ്പോഴും അതെല്ലാം സഹിച്ച് അവിടെത്തന്നെ കിടക്കും.' നിസംഗതയോടെയാണ് ജെയിംസ് അതു പറഞ്ഞത്.
      മക്കളെ വളര്‍ത്തി വലുതാക്കുന്നതിന് മാതാപിതാക്കള്‍ക്കു കിട്ടുന്ന കൂലി! വീടിനു പുറത്തെ ഓലത്തണല്‍!! മക്കളും ഒരിക്കല്‍ വൃദ്ധരാകും. അന്ന് അവരും വീടു വിട്ടിറങ്ങേണ്ടി വരും. അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് മക്കള്‍ ആലോചിക്കുന്നുണ്ടാവുമോ ആവോ...
      ആഫ്രിക്കയിലെ ഒരു ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ നടന്നതായി കേട്ടിട്ടുള്ള ഒരു സംഭവം ഓര്‍മ്മ വന്നു അപ്പോള്‍. ആ ഗോത്രവര്‍ഗ്ഗക്കാരുടെ പതിവനുസരിച്ച് പിതാവു മരിച്ച ശേഷം വൃദ്ധയായ മാതാവു മാത്രം ശേഷിച്ചാല്‍ മാതാവിനെ മകന്‍ ഒരു വലിയ കുട്ടയിലിരുത്തി എടുത്തുകൊണ്ട് ഉള്‍ക്കാട്ടിലേക്കു പോകും. ഉള്‍ക്കാടിന്റെ ഇരുളിടങ്ങളിലെവിടെയെങ്കിലും അവന്‍ അമ്മയെ ഉപേക്ഷിച്ച് മടങ്ങും. അന്നു രാത്രി ഏതെങ്കിലും വന്യമൃഗത്തിന്റെ ഭക്ഷണമാവും ആ അമ്മ. അങ്ങനെ ഒരിക്കല്‍ ഒരു മകന്‍ അമ്മയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുകയായിരുന്നു. കുട്ടയ്ക്കകത്തിരിക്കുന്ന അമ്മ മുകളിലുള്ള മരച്ചില്ലകള്‍ ഒടിക്കുന്നതു ശ്രദ്ധിച്ച മകന്‍ അമ്മയോട് അന്വേഷിച്ചു-
      'അമ്മയെന്തിനാണ് വഴിനീളെ ഇങ്ങനെ മരച്ചില്ലകളൊടിക്കുന്നത്?...'
      'മോനേ... നീ എന്നെ ഉപേക്ഷിച്ചിട്ടു മടങ്ങുമ്പോഴേക്കും ഇരുള്‍ പരന്നിരിക്കും. നീ നടന്നു വരുന്ന വഴിയില്‍ ഈ മരച്ചില്ലകള്‍ നിന്റെ കണ്ണില്‍ കൊള്ളാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനാണു ഞാനവ ഒടിച്ചുകളയുന്നത്...'
      ഈ സ്‌നേഹം കണ്ടിട്ട് എങ്ങനെയാണ് മകന് അമ്മയെ ഉപേക്ഷിക്കാനാവുന്നത്?... എന്നിട്ടും അമ്മമാര്‍ ഉപേക്ഷിക്കപ്പെടുന്നു. കാരുണ്യമില്ലാത്ത ലോകത്തില്‍ കരുണാലയങ്ങളുടെ വ്യവസായത്തണലില്‍ അമ്മമാര്‍ അഭയം തേടേണ്ടി വരുന്നു. അമ്മമാര്‍ ഇന്നും നിറഞ്ഞ കണ്ണുമായി മക്കളെ കാത്തിരിക്കുകയാണ്. അവന്‍ വരുമെന്ന പ്രതീക്ഷയോടെ...
      മടക്കയാത്രയില്‍ മധുരയിലെത്തിയപ്പോള്‍ വൈഗയെ ഒന്നുകൂടെ നോക്കാതിരിക്കാനായില്ല. നീര്‍ വറ്റി മൈതാനമായി മാറിയ വൈഗയുടെ മാറില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു അപ്പോള്‍... അങ്ങിങ്ങ് മെലിഞ്ഞു കാണപ്പെടുന്ന നീര്‍ച്ചാലുകള്‍ ക്രിക്കറ്റുകളിക്കാര്‍ക്ക് ഒരു ശല്യമാണല്ലോ. വൈഗയെന്ന അമ്മ ഇല്ലാതാവുന്നതാവണം അവരുടെയും ഇഷ്ടം. മക്കളുടെ ഇഷ്ടങ്ങള്‍ക്കപ്പുറം നിശബ്ദമായ അമ്മനൊമ്പരങ്ങള്‍ ആരറിയാന്‍... ...

Friday 22 March 2013

ഗണികയുടെ പുത്രന്‍

വമ്പന്‍ കുഴലൊന്നിലെന്നെക്കിടത്തിയി-
ട്ടിമ്പമായ് താരാട്ടു പാടിയമ്മ
താരാട്ടിന്നീണത്തില്‍ ഞാനൊന്നുറങ്ങിയ
നേരത്തിതെങ്ങോട്ടു പോയതമ്മ?

ഇന്നാളൊരു ദിനം ഇമ്മട്ടിലമ്മയെ
കാണാതെ പേടിച്ചു കേണ നേരം
വന്നീ കുഴലില്‍നിന്നെന്നെയെടുത്തൊരാ
വല്ല്യമ്മ ചൊല്ലിയ വാക്യമോര്‍പ്പൂ...
'തേവിടിശ്ശിയവള്‍ കുഞ്ഞിനെപ്പോറ്റുവാ-
നാവില്ലയെങ്കില്‍ കൊല്ലാത്തതെന്തേ?'

പിന്നീടൊരു ദിനം അമ്മയെ കാണാതെ
വന്നീ കുഴലിന്റെയഗ്രത്തില്‍ ഞാന്‍
'അമ്മേ'യെന്നുച്ചത്തില്‍ കേഴുമ്പോള്‍ കണ്ടു ഞാ-
നമ്മയെ കൂട്ടത്തില്‍ മൂന്നാലു മാമന്മാര്‍
അവരുടെ കാറില്‍നിന്നോടിവന്നെന്നെ
കവരുന്നു നെഞ്ചോടു ചേര്‍ക്കുന്നിതമ്മ
കണ്ണു നിറയുന്നു വിങ്ങുന്ന വാക്കുകള്‍
'കണ്ണനെപ്പോറ്റുവാന്‍ വേശ്യയായോളമ്മ...
ദൂരെയാ ഗ്രാമത്തിലുല്ലാസമായ് പണ്ടു
പാരം സമാധാനസന്തോഷചിത്തയായ്
മേവുമ്പോള്‍ കണ്ടു പരിചയപ്പെട്ടതാ-
മേട്ടനെ വിശ്വസിച്ചെല്ലാമുപേക്ഷിച്ചു
വീടുവിട്ടേട്ടന്റെ സ്വന്തമായ് പിന്നീടു
തേടുന്നെന്നേട്ടനിന്നെവിടെന്നറിയില്ല

നാലഞ്ചു മാസത്തിന്‍ ജീവിതമേകിയൊ-
രാലസ്യമാകെയൊഴിഞ്ഞ നേരം
എന്നുള്ളില്‍ വളരുമീയുയിരിന്‍ തുടിപ്പിനെ-
യെന്നെന്നും പോറ്റുവാന്‍ നിശ്ചയിച്ചോളമ്മ
കാലം പ്രയാണം തുടര്‍ന്നൂ നഗരത്തിന്‍
കോലമിന്നെന്നെ ഗണികയാക്കി

ആരുമില്ലെന്നുണ്ണീ നമ്മെ സഹായിക്കാ-
നാരുമീയുലകില്‍ മനുഷ്യരല്ല
നരികളാണെമ്പാടും രക്തം കുടിക്കുവോര്‍
നരനായ് നീയെങ്കിലും ജീവിക്കുമോ...'


(ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പില്‍ ഒരു കവിതാമത്സരത്തിനുവേണ്ടി ധൃതിയില്‍ രചിച്ച കവിത. ഒരു വലിയ പൈപ്പിനുള്ളില്‍ ദൂരേക്കു നോക്കി, വിങ്ങലും ആകുലതയുമുള്ള മുഖവുമായി ഇരിക്കുന്ന തെരുവുകുട്ടിയുടെ ചിത്രത്തിന് യോജിച്ച കവിത രചിക്കാനായിരുന്നു മത്സരത്തില്‍ ആവശ്യപ്പെട്ടിരുന്നത്.)

Monday 21 January 2013

ക്ഷമയുടെ പരിശീലനക്കളരി

      റെയില്‍പ്പാളം നീണ്ടു കിടക്കുകയാണ്, കണ്ണെത്താത്ത വിദൂരതയിലേക്ക്...
      എറണാകുളത്ത് പുല്ലേപ്പടിയിലെ റെയില്‍പ്പാളത്തിനു സമീപത്താണ് കുട്ടികള്‍ ഒത്തു കൂടുന്ന ആ മൈതാനം. സായാഹ്നസൂര്യന്‍ കനിവോടെ പകരുന്ന ഇളംവെയിലില്‍ ഫുട്ട്‌ബോള്‍ കളിയുടെ ആരവമാണവിടെ. അതുവഴി പോകുന്നവരെയൊന്നും ആ കുസൃതികള്‍ വെറുതെ വിടാറില്ല. അതിന് ആളും തരവുമൊന്നും നോക്കാറില്ല അവര്‍.
       സ്ഥിരമായി ആ റെയില്‍വേ ട്രാക്കിലൂടെ സായാഹ്ന സവാരി നടത്തുന്ന ഒരു പുരോഹിതനുണ്ട്. സൂര്യന്റെ പ്രതിബിംബം തെളിയുന്ന മിനുസമുള്ള കഷണ്ടിത്തല. തവിട്ടു നിറത്തിലുള്ള കുപ്പായവും കൈയിലൊരു കാലന്‍കുടയും എപ്പോഴും പുഞ്ചിരി തൂകുന്ന മുഖവുമായി സമയം തെറ്റിക്കാതെ അദ്ദേഹമെത്തും. അതു മറ്റാരുമല്ല, കലാഭവന്‍ സ്ഥാപകനും കലയുടെ ഉപാസകനുമായ സാക്ഷാല്‍ ആബേലച്ചന്‍ തന്നെ. കലാഭവനില്‍ നിന്ന് കാരിക്കാമുറിയിലെ താമസസ്ഥലത്തേക്കുള്ള യാത്രയ്ക്ക് കുറുക്കുവഴിയാണ് അച്ചന് ഈ റെയില്‍വേ ലൈന്‍.
       ആബേലച്ചനെ കണ്ടാല്‍ ഫുട്ട്‌ബോള്‍ കളിക്കാരായ കുസൃതിക്കൂട്ടത്തിന് ഹരമാണ്. അവര്‍ അദ്ദേഹത്തെ കൂവി വിളിയ്ക്കും. 'മുട്ടത്തലയാ.... കൂയ്...' എന്നു പരിഹസിക്കും. ചെറിയ കല്ലുകള്‍ പെറുക്കി എറിയും. അവയെല്ലാം സഹിച്ച് യാതൊരു ഭാവവ്യത്യാസവും കൂടാതെ ക്ഷമയോടെ ആബേലച്ചന്‍ നടന്നു പോകും. പിറ്റേദിവസവും അദ്ദേഹം അതുവഴിതന്നെ നടന്നു വരും. വര്‍ഷങ്ങളോളം ഈ പതിവു തുടര്‍ന്നു. പരിഹാസത്തോടും ഉപദ്രവത്തോടും മറ്റുള്ളവരുടേതില്‍നിന്നു വ്യത്യസ്തമായ ഈ പ്രതികരണം കുട്ടികളെ അത്ഭുതപ്പെടുത്തി.
       വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ആ കുസൃതിക്കുട്ടികളിലൊരുവന്‍ അനുകരണകലയിലെ പ്രതിഭയാകാന്‍ കലാഭവനില്‍ ചേര്‍ന്നു. അവന്‍ ആബേലച്ചന്റെ സന്തത സഹചാരിയായി. അവനാണ് ഇന്ന് മലയാള സിനിമാലോകത്ത് പ്രശസ്തനായ സംവിധായകന്‍ സിദ്ദിക്ക്.
       പഴയ റെയില്‍വേ ട്രാക്കിലൂടെ സൗഹൃദത്തിന്റെ ഊഷ്മളത നിറഞ്ഞൊരു സായാഹ്ന സവാരിക്കിടയില്‍ സിദ്ദിക്ക് ആബേലച്ചനോടു ചോദിച്ചു:
       'അന്ന് ഞങ്ങള്‍ കുട്ടികള്‍ അത്രയൊക്കെ പരിഹസിച്ചിട്ടും ഉപദ്രവിച്ചിട്ടും അച്ചനെന്താ ഞങ്ങളെ വഴക്കു പറയാതിരുന്നത്? അച്ചനു വഴിമാറിപ്പോകുകയെങ്കിലും ചെയ്യാമായിരുന്നില്ലേ?'
       ആബേലച്ചന്‍ ഒന്നു നിന്നു. സിദ്ദിക്കിന്റെ തോളില്‍ പിടിച്ചിട്ട് അദ്ദേഹം പറഞ്ഞു: 'മോനേ സിദ്ദിക്കേ... പണ്ട് സഭയുടെ ആരംഭകാലത്ത് റോമിലൊക്കെ ഒരു പതിവുണ്ടായിരുന്നു... പുരോഹിതശുശ്രൂഷയ്ക്ക് പരിശീലനത്തിനായി തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവരുടെ ക്ഷമയും ശാന്തതയും പരീക്ഷിക്കാന്‍ സഭ തന്നെ ആളെ വിട്ട് അവരെ ചീത്ത വിളിപ്പിക്കും. ക്ഷമാശക്തി നേടാനുള്ള പരിശീലനമായിരുന്നു അത്. ആ പരീക്ഷണത്തില്‍ വളരെ ചുരുക്കം പേരേ പാസാകാറുള്ളൂ. അന്ന് സഭയത് കാശു കൊടുത്ത് ചെയ്യിച്ചതാണ്...'
       ഒന്നു ചിരിച്ചിട്ട് ആബേലച്ചന്‍ തുടര്‍ന്നു:
       'പത്തു പൈസ പോലും ചെലവില്ലാതെ എനിയ്ക്ക് അത്തരം പരിശീലനം ഇവിടെ കിട്ടുമ്പോള്‍ ഞാനെന്തിന് വഴിമാറിപ്പോകണം?'